Tuesday, December 4, 2012

ബീഫ് ഫെസ്ടിവലും ദളിത്‌ സമരവും


ദളിതര്‍ ഇനിയും ചത്തതും ചീഞ്ഞതും തന്നെ തിന്നണമെന്ന് ആര്‍ക്കാണ് ഇത്ര വാശി ?

മാട്ടിരച്ചിയാണ് ഇന്ത്യയിലെ ദളിതരുടെ ഔദ്യോഗിക ഭക്ഷണമെന്നും അത് കഴിച്ചുകൊണ്ടാണ്‌ ഇന്ത്യയില്‍ ജാതി സമരം നടത്തേണ്ടതെന്നും പ്രഖ്യാപിച്ചുകൊണ്ട് ,ഹൈദരാബാദിലെ ഒസ്മാനിയ യൂനിവേഴസിടിയിലെ ഒരു കൂട്ടം വിദ്യാര്‍ത്തികള്‍ മാട്ടിരച്ച്ചിമേള നടത്തുകയുണ്ടായി ( സോഫിസ്ടികെറ്റ് ചെയ്തു 'ബീഫ് ഫെസ്ടിവല്‍' എന്നാണ് പ്രചാരകര്‍ ഇതിനെ വിളിക്കുന്നതു )ഇനിയും ഇന്ത്യയുടെ പല ഭാഗങ്ങളില്‍ ഇത്തരം ഫെസ്ടിവലുകള്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറയുന്നു.എന്നാല്‍ ഇത്തരം വിപ്ലവ പ്രഹസനങ്ങള്‍ ദളിത്‌ വിരുദ്ധം മാത്രമല്ല,മനുഷ്യ വിരുദ്ധവും പ്രകൃതി വിരുദ്ധവും കൂടിയാണ്.

ആഹാരത്തെ ആയുര്‍വേദം മൂന്നായി തരം തിരിച്ചിരിക്കുന്നു.സാത്വികം ,രജോമയം,തമോമയം.ആഹാര പദാര്ത്തങ്ങള്‍ അത് കഴിക്കുന്ന മനുഷ്യരുടെ ശരീരത്തെയും മനസ്സിനെയും ഏതു രീതിയില്‍ ബാധിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ വേര്‍തിരിവ്.സാത്വിക ആഹാരം മനസ്സിന് ശാന്തിയും ശരീരത്തിന് ആരോഗ്യവും പ്രദാനം ചെയ്യുമ്പോള്‍ രജോ-തമോ ഗുണ പ്രധാനങ്ങളായ ആഹാര സാധനങ്ങള്‍ ആരോഗ്യത്തെ ക്ഷയിപ്പിക്കുകയും രോഗ കാരണങ്ങളായി മാറുകയും ചെയ്യുന്നു.കഴിക്കുന്നയാളിന്റെ മനസ്സിനെയും സ്വഭാവത്തിനെയും വരെ ഇവ ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് ആയുര്‍വേദം പറയുന്നത്.

ആഹാരത്തിന്റെ ഈ ശാസ്ത്രം അറിയാമായിരുന്നതുകൊണ്ട് തന്നെയാണ് സവര്‍ണര്‍ സാത്വിക ആഹാരങ്ങളായ പഴങ്ങളും ,പച്ചച്ചക്കരികളും,ധാന്യങ്ങളും എല്ലാം തങ്ങളുടെ കുത്തകയാക്കി വച്ചത്.ഈ നല്ല ഭക്ഷണം ദളിതര്‍ക്ക് അപ്രാപ്യമായിരുന്നു.ദളിതന്‍ അവന്റെ ചെറ്റക്കുടിലിനു മുന്‍പില്‍ , കഷ്ടപ്പെട്ട് നട്ട് നനച്ചു വളര്ത്തിയുണ്ടാക്കിയ വാഴക്കുല മൂക്കുമ്പോള്‍ അത് പോലും സവര്‍ണന്‍ വെട്ടിക്കൊണ്ടു പോകുകയാണ് .(വാഴക്കുല -ചങ്ങമ്പുഴയുടെ കവിത ) തങ്ങളുടെ വീട്ടിലെ ചത്തുപോയ ആട് മാടുകളുടെ ശവ ശരീരങ്ങളും പഴകിയ ഭക്ഷണവും സവര്‍ണര്‍ ദളിതന് വേണ്ടി മാറ്റിവച്ചു .മത്സ്യ മാംസാതികളും പഴകിയ ഭക്ഷണവും തമോ ഗുണ പ്രധാനങ്ങളായ ആഹാര സാധനങ്ങള്‍ ആണെന്നും ഇവ ശരീരത്തിന് നല്ലതല്ല എന്നും തിരിച്ച്ചരിഞ്ഞതുകൊണ്ടാണ് സവര്‍ണര്‍ ഇത് കഴിക്കാതിരുന്നതും ദളിതരെ ഇത് മാത്രം കഴിപ്പിച്ചതും .അന്നത്തെ ദളിതര്‍ക്ക് ഗതികേടുകൊണ്ട് ചത്ത പശുവിനെ തിന്നേണ്ടിവന്നു എന്ന് കരുതി ഇന്നും അവര്‍ ചത്തതിനെയും ചീഞ്ഞതിനെയും തന്നെ തിന്നണമെന്ന് എന്തിനാണ് ചിലര്‍ വാശി പിടിക്കുന്നത്‌ ? 'നല്ല ഭക്ഷണം സവര്‍ണര്‍ തന്നെ തിന്നോട്ടെ,ദളിതര്‍ ചത്തതോ കൊല്ലപ്പെട്ടതോ ആയ കാളയെയോ പശുവിനെയോ തന്നെ തിന്നാല്‍ മതി ' എന്ന് ബീഫ് ഫെസ്ടിവലുകാര്‍ പറയാതെ പറയുകയല്ലേ ചെയ്യുന്നത്?മാത്രമല്ല ,പഴങ്ങളും പച്ച്ചക്കരികളും കഴിക്കുന്ന സസ്യാഹാര ശീലം സവര്‍ണന്റെതാനെന്നു പറയുന്ന ഈ പ്രഹസന വിപ്ലവകാരികള്‍ ദളിതന്റെ ഭക്ഷണം ബീഫ് ആണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.ഇതില്‍ കൂടുതല്‍ എങ്ങനെയാണ് ദളിതരെ അപമാനിക്കുക.?മേല്‍ ജാതിക്കാര്‍ ചെയ്ത അതെ ക്രൂരത തന്നെയാണ് ബീഫ് ഫെസ്ടിവലുകാരും ദളിതരോട് ചെയ്യുന്നത് എന്നര്‍ത്ഥം .

ആയുര്‍വേദത്തിനെ ഇനി അംഗീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ (അതും സവര്‍ണ ഫാസിസത്തിന്റെ ഭാഗമാണെന്നു ചിലപ്പോള്‍ നവ വിപ്ലവകാരികള്‍ പറഞ്ഞേക്കാം) അതിനെ മാറ്റി നിര്‍ത്തൂ.മറ്റു മുഖ്യ ധാരാ ചികിത്സാ സമ്പ്രദായങ്ങളെ എടുക്കാം .അലോപ്പതിയോ ഹോമിയോപ്പതിയോ പ്രകൃതി ചികിത്സയോ ഒന്നും തന്നെ ബീഫ് തീറ്റയെ പ്രോത്സാഹിപ്പിക്കുന്നില്ല . ആരോഗ്യ മാസികകളിലും ടി വി ഷോ കളിലും എല്ലാം തന്നെ അലോപ്പതി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത് ആരോഗ്യം സംരക്ഷിക്കാനും മാരക രോഗങ്ങള്‍ വരാതിരിക്കാനും പഴങ്ങളും പച്ചക്കറികളും കഴിക്കൂ എന്നാണ്. ആരും ബീഫ് തിന്നാന്‍ പറയുന്നില്ല. മാത്രമല്ല, കൊളസ്ട്രോള്‍ വര്‍ധന,ഹൃദയ സംബന്ധിയായ രോഗങ്ങള്‍ എന്നിവക്കെല്ലാം കാരണം ബീഫ് ഉള്‍പ്പെടെയുള്ള മാംസ ഭക്ഷണമാണ് എന്നും അവര്‍ പറയുന്നു. അങ്ങനെ ചിന്തിക്കുമ്പോള്‍ ഇന്ത്യയിലെ ദളിതരുടെയെല്ലാം ആരോഗ്യത്തെയും ആയുസ്സിനെയും എത്രയും പെട്ടെന്ന് ഒടുക്കിക്കളയുക എന്ന ഗൂഡ ഉദ്ധേശമാണോ ബീഫ് ഫെസ്ടിവലുകള്‍ക്ക് പിന്നിലുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അടിസ്ഥാനപരമായി മനുഷ്യരുടെയെല്ലാം ആമാശയവും ദഹന വ്യവസ്തയും ഒരു പോലെത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത് .സവര്‍ണനു ഒരു രീതിയിലുള്ള ആമാശയവും അവര്‍ണന് മറ്റൊരു രീതിയിലുള്ള ആമാശയവും ഇല്ല.സവര്‍ണന്റെ ശരീരത്തിന് ദോഷകരമായിട്ടുള്ളത് അവര്‍ണന്റെ ശരീരത്തിനും ദോഷം തന്നെയാണ്.അതുകൊണ്ട് തന്നെ സവര്‍ണരുടെ ആഹാരം ദളിതരുടെ ആഹാരം എന്ന് ഭക്ഷണത്തെ വേര്‍തിരിക്കുന്നത് തന്നെ ഏറ്റവും വലിയ വിഡ്ഢിത്തമാണ് (മനുഷ്യരെ സവര്‍ണരും അവര്‍ണരും എന്ന് വേര്‍തിരിക്കുന്നത് അതിനെക്കാള്‍ വലിയ പമ്പര വിഡ്ഢിത്തം.നിവര്ത്തികേട്‌കൊണ്ട് മാത്രമാണ് 'സവര്‍ണര്‍ ', അവര്‍ണര്‍', 'ദളിതര്‍' എന്നീ വാക്കുകള്‍ ഞാന്‍ ഈ ലേഖനത്തില്‍ ഉപയോഗിക്കുന്നത്.)

സവര്‍ണരും അവര്‍ണരും അവിടെ നില്‍ക്കട്ടെ മനുഷ്യര്‍ അടിസ്ഥാനപരമായി എന്ത് ആഹാരമാണ് കഴിക്കേണ്ടത്‌ എന്ന് ഒന്ന് യുക്തി പരമായി പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതെ ഉള്ളു .ഒരു നല്ല മാമ്പഴത്തിന്റെയോ ചക്കപ്പഴത്തിന്റെയോ മണം വന്നാല്‍ നമുക്കെന്താണ് തോന്നുക?സ്വാഭാവികമായും വായില്‍ വെള്ളമൂറുന്നു.അതെടുത്തു കഴിക്കാന്‍ തോന്നുന്നു.കാരണം അത് മനുഷ്യന്റെ സ്വാഭാവിക ഭക്ഷണമാണ്.ഒരു മത്സ്യ മാര്‍ക്കറ്റില്‍ നിന്നോ ഇറച്ചിക്കടയില്‍ നിന്നോ ഉള്ള ഗന്ധം നമ്മളില്‍ എന്ത് പ്രതികരണമാണ് ഉണ്ടാക്കുന്നത്‌?അത് എടുത്തു കഴിക്കാന്‍ തോന്നുന്നുണ്ടോ?അതോ ച്ഹര്‍ദ്ദിക്കാന്‍ വരികയും അവിടെ നിന്നും ഓടിപ്പോകാന്‍ തോന്നുകയുമാണോ ചെയ്യുന്നത്?മത്സ്യവും മാംസവും മനുഷ്യന്റെ സ്വാഭാവിക ഭക്ഷണം അല്ലാത്തത് കൊണ്ടുതന്നെയാണ് നമുക്ക് ച്ഹര്‍ദ്ദിക്കാന്‍ വരുന്നത്.നല്ല മണവും രുചിയുമുള്ള മസാലകള്‍ ചേര്‍ത്ത് വേവിച്ചു മാത്രമേ മനുഷ്യര്‍ക്ക്‌ ഇറച്ചി കഴിക്കാന്‍ കഴിയൂ.(ഇങ്ങനെയൊക്കെ ചെയ്‌താല്‍ മനുഷ്യന്റെ മാംസം വേണമെങ്കിലും കഴിക്കാമല്ലോ) ഇങ്ങനെ പ്രകൃതി ദത്തമായി നമ്മുടെ ഭക്ഷണമല്ലാത്ത ഒന്നിനെ ഭക്ഷണമാക്കി മാറ്റുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. മാംസ ഭോജികളായ കടുവയെയോ സിംഹത്തിനെയോ പോലെ മനുഷ്യന് കൂര്‍ത്ത നഖങ്ങളോ പല്ലുകളോ ഇല്ല.കായ്കനികള്‍ പറിച്ചു തിന്നാന്‍ സൌകര്യ പ്രദമായ രീതിയിലാണ് മനുഷ്യന്റെ കയ്യുകളും വിരലുകളും സംവിധാനം ചെയ്തിരിക്കുന്നത്

മൃഗങ്ങള്‍ ,സ്ത്രീകള്‍,ദളിതര്‍

ദളിതര്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗം തന്നെ .സമ്മതിക്കുന്നു.സ്ത്രീകളും അങ്ങിനെതന്നെ .എന്നാല്‍ ഇതിനെക്കാള്‍ അധികം ക്രൂരത ഏറ്റു വാങ്ങുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന ചൂഷിത വിഭാഗമാണ്‌ മൃഗങ്ങള്‍.ഒരായുസ്സ് മുഴുവന്‍ മനുഷ്യരുടെ അടിയും കുത്തും സഹിച്ചു, അവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന കാളയെയും പശുവിനെയും പോലുള്ള മിണ്ടാപ്രാണികളെ അവസാനം കഴുത്ത് വെട്ടി അറത്തു മുറിച്ചു തിന്നുക ....എത്ര പൈശാചികം !!! ഇതാണോ മനുഷ്യത്വം? ഇതാണോ വിപ്ലവം ?ഇത് കഴിക്കുന്ന എത്ര പേര്‍ക്ക് ഒരു ആടിനെയോ മാടിനെയോ അറക്കുന്നത്‌ യാതൊരു മാനസിക ബുദ്ധിമുട്ടും ഇല്ലാതെ കണ്ടുകൊണ്ടു നില്ക്കാന്‍ കഴിയും?മനസ്സാക്ഷിയുള്ള ആര്‍ക്കും അതിനു പറ്റുമെന്ന് തോന്നുന്നില്ല.കൈകാലുകള്‍ കെട്ടി.......വലിച്ചിഴച്ചു......ആ പാവം ജീവി മരണ വെപ്രാളം കൊണ്ട് പിടയുമ്പോള്‍ ,കുറേപേര്‍ ചേര്‍ന്ന് പിടിച്ചു വച്ച് കഴുത്ത്‌ വെട്ടുന്നു.ദൈന്യമായ നിലവിളി ....പിടക്കുന്ന ശരീരം....രക്ത പ്രളയം... ബീഫ് ഫെസ്ടിവലുകാരോട് വീണ്ടും ചോദിച്ചോട്ടെ ,എന്ത് സാമൂഹിക നന്മയാണ് ഇതിലൂടെ നിങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നത്? കുടുംബ വീട്ടില്‍ കാളയെ അറക്കുന്നത്‌ കണ്ടു മാനസിക ആഘാതമുണ്ടായ ഒരു പെണ്‍കുട്ടിയെ എനിക്കറിയാം.അതിനു ശേഷം ഇന്നുവരെ അവള്‍ ഇറച്ചി കഴിച്ചിട്ടില്ല.ചക്ക വെട്ടുന്നതോ മാങ്ങ പൂളുന്നതോ അരി പൊടിക്കുന്നതോ കണ്ടു ആര്‍ക്കും മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല.മനുഷ്യന്റെ മനസ്സാക്ഷിക്കു നിരക്കാത്ത കാര്യമായത് കൊണ്ടുതന്നെയാണ് മൃഗങ്ങളെ അറക്കുന്നത് സാധാരണ മനുഷ്യര്‍ക്ക്‌ കണ്ടുനില്‍ക്കാന്‍ പറ്റാത്തത്.

ഒരു പീഡിത വിഭാഗത്തിന് മറ്റൊരു പീഡിത വിഭാഗത്തിനോട് തോന്നേണ്ടത് സ്നേഹമാണ്...സഹാനുഭൂതിയാണ്...ഐക്യധാര്‍ഡിയബോധമാണ് .സ്ത്രീകള്‍ക്ക് ദളിതരോടും ദളിതര്‍ക്ക് സ്ത്രീകളോടും തോന്നേണ്ട അതെ സഹാനുഭൂതി തന്നെയാണ് ദളിതരും സ്ത്രീകളും മൃഗങ്ങളോട് കാണിക്കേണ്ടത്.(ദളിതരെയും സ്ത്രീകളെയും മൃഗങ്ങളോട് ഉപമിക്കുന്നോ എന്ന് ചോദിച്ചു ഇനി ആരൊക്കെ വാള്‍ എടുക്കുമെന്ന് അറിയില്ല.)ഈ സമൂഹത്തില്‍ സ്ത്രീകളും മൃഗങ്ങളും ഒരേ അവസ്ഥയിലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.രണ്ടു കൂട്ടരും മാംസ കച്ചവടത്തിന്റെ ഇരകളാണ്.രണ്ടു രീതിയിലുള്ള മാംസ കച്ചവടങ്ങള്‍ ആണെന്ന് മാത്രം.

മൃഗങ്ങള്‍ക്ക് മനുഷ്യരെ പോലെ വിശേഷ ബുദ്ധിയില്ല ,സംസാര ശേഷിയില്ല.അത് കൊണ്ട് കൊന്നു തിന്നാം എന്ന് വാദിക്കുന്ന എന്റെ സുഹൃത്തുക്കളോട് ഒന്ന് ചോദിച്ചോട്ടെ ...അങ്ങനെയെങ്കില്‍ ,മന്ദ ബുദ്ധിയായ ,സംസാര ശേഷിയില്ലാത്ത ഒരു മനുഷ്യനെയും നിങ്ങള്‍ വെട്ടിമുറിച്ച് തിന്നുമോ?സ്നേഹം ,ദയ ഇതൊക്കെ ഉള്ളില്‍ നിന്ന് വരുന്നതാണെങ്കില്‍ നമുക്കത് എല്ലാറ്റിനോടും തോന്നും .മനുഷ്യരോടും മൃഗങ്ങളോടും തോന്നും.മനുഷ്യരോട് മാത്രം തോന്നുന്ന സ്നേഹം വെറും പ്രഹസനം മാത്രമാണ് .അത് ഒന്നുകില്‍ പണത്തിനു വേണ്ടിയാണ്,അല്ലെങ്കില്‍ വോട്ടിനു വേണ്ടിയാണ് ,മിനിമം അംഗീകാരത്തിനു വേണ്ടി എന്കിലുമാണ് .പാവം മൃഗങ്ങള്‍ വിചാരിച്ചാല്‍ നിങ്ങള്ക്ക് പണമോ അംഗീകാരമോ തരാന്‍ കഴിയില്ല .അതുകൊണ്ട് തന്നെ നിങ്ങള്‍ അവയുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിച്ചു കൊണ്ട് യാതൊരു ഉളിപ്പുമില്ലാതെ ദളിതന്റെ അവകാശത്തെ കുറിച്ചും സ്ത്രീയുടെ അവകാശത്തെ കുറിച്ചും പ്രസംഗിച്ചു കൊണ്ടേയിരിക്കുന്നു...

ജാതി സമരവും ഇറച്ചി തീറ്റയും

ഇന്ത്യയിലെ എല്ലാ വിഭാഗം ദളിതരും മാംസം ഭക്ഷിക്കുന്നവരല്ല .ഉദാഹരണത്തിന് ആന്ധ്ര പ്രദേശിലെ' മാല ' വിഭാഗങ്ങള്‍. കഴിക്കുന്നവരും ചത്ത മൃഗത്തിന്റെ മാംസം മാത്രമാണ് ഭക്ഷിച്ചിരുന്നത് .ജീവനുള്ളവയെ അറത്തു കൊന്നു തിന്നല്‍ വ്യപകമായിരുന്നില്ല. .ഇന്ത്യയിലെ ജാതി സമരങ്ങളുടെ ചരിത്രം എടുത്തു നോക്കിയാല്‍ അതില്‍ ഇറച്ചി തീറ്റക്ക്‌ യാതൊരു സ്ഥാനവും ഉണ്ടായിരുന്നില്ല എന്ന് കാണാം .നമ്മുടെ ജാതി സമരങ്ങളുടെ സംസ്കാരത്തിലേക്ക് മാംസ ഭക്ഷണത്തെ തിരുകി കയറ്റാനുള്ള ഒരു ശ്രമമാണ് ഇപ്പോള്‍ നടന്നു വരുന്ന ബീഫ് ഫെസ്ടിവലുകള്‍.

ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥയെ അവഗണിച്ചും ലംഘിച്ചും ഉയര്‍ന്നു വന്ന ബുദ്ധ മതം,ഇന്ത്യയില്‍ ആകെ പ്രചാരം നേടി.രാജ്യത്തിന്റെ പല ഭാഗങ്ങളിലും അലഞ്ഞു തിരിഞ്ഞു ആശയ പ്രചാരണം നടത്തിയിരുന്ന ബുദ്ധനും അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങളും'അഹിംസയാണ് ഉദ്ഘോഷിച്ചത്.മൃഗ ഹത്യയെയും നര ഹത്യയെയും ഒരേപോലെയുള്ള ഹീന കൃത്യങ്ങള്‍ ആയാണ് അവര്‍ കണ്ടത്.

"ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി ,

ചോദിക്കുന്നു നീര്‍ ,നാവു വരണ്ടാഹോ !"

എന്ന് പറഞ്ഞു ചണ്ടാല സ്ത്രീയുടെ കയ്യില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചാണ് ബുദ്ധ ഭിക്ഷുക്കള്‍ ജാതിക്കെതിരെ കലഹിച്ചത്(ചണ്ടാല ഭിക്ഷുകി -കുമാരനാശാന്‍).അല്ലാതെ മാട്ടിറച്ചി തിന്നും തീറ്റിച്ചുമല്ല.ഇങ്ങനെയുള്ള ബുദ്ധ മതത്തിലേക്ക് ആണ് ഡോ.ബി.ആര്‍ .അംബേദ്‌കര്‍ മതം മാറിയതെന്ന കാര്യം ഇന്നത്തെ ബീഫ് ഫെസ്റിവല്‍ നേതാക്കള്‍ സൌകര്യ പൂര്‍വ്വം മറക്കുകയാണോ?

'ഒരു ജാതി ഒരു മതം ഒരു ദൈവം ' എന്ന ആശയം മുന്‍നിര്‍ത്തി കേരളത്തില്‍ ജാതി സമരത്തിന്‌ പുതിയ ഊര്‍ജ്ജം നല്‍കിയത് ശ്രീനാരായണ ഗുരുവാണ്.മദ്യവും മാംസവും വര്‍ജ്ജിക്കാനാണ് അദ്ദേഹം എപ്പോഴുംആഹ്വാനം ചെയ്തിരുന്നത്.ശ്രീ നാരായണ ഗുരുവിനെ കാണാന്‍ വന്ന ഒരാള്‍ ഒരിക്കല്‍ അദ്ദേഹത്തിനോട് ചോദിച്ചു.

"സ്വാമീ ,പശുവിന്റെ പാല്‍ കുടിക്കാമെങ്കില്‍ പിന്നെ അതിന്റെ മാംസം ഭക്ഷിച്ചലെന്താ?"

ഇതിനു മറുപടിയായി ഗുരു അയാളോട് മറ്റൊരു ചോദ്യം ചോദിക്കുകയാണ് ചെയ്തത്.

"അമ്മ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ?"

"കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയി ഗുരോ."

"മൃത ദേഹം എന്ത് ചെയ്തു?മറവു ചെയ്തോ അതോ തിന്നോ?"

ഇന്ത്യയിലെ ചില യുനിവേഴ്സിടി ഹോസ്ടലുകളിലെ മെസ്സില്‍ മാംസ ഭക്ഷണം ലഭിക്കുന്നില്ല.മദ്യത്തിനുംമയക്കുമരുന്നിനും അടിമയാകുന്നത് പോലെ മാംസ ഭക്ഷണത്തിന് അടിമകള്‍ ആയിപ്പോയ ചിലര്‍, ഹോസ്ടലുകളില്‍ ഇറച്ചി കിട്ടാത്തതിന്റെ ചൊരുക്ക് തീര്‍ക്കാന്‍ വേണ്ടിയാണ് ബീഫ് ഫെസ്ടിവലുകള്‍ സംഘടിപ്പിക്കുന്നത്.അതിനു പാവം ദളിതരെയും അവരുടെ സമരത്തെയും ആയുധമാക്കുന്നത് എന്തിനാണ്?ഇനി മദ്യം കിട്ടണമെന്ന് ആവശ്യപ്പെട്ടു 'ലിക്കര്‍ ഫെസ്ടിവല്‍ 'സംഘടിപ്പിക്കുമോ എന്നും അറിയില്ല.ഏതെങ്കിലുമൊക്കെ ദളിതര്‍ മദ്യപിച്ചിട്ടുണ്ട്‌ അത് കൊണ്ട് ഇതും ദളിത്‌ സമരത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ഇവര്‍ക്ക് ദളിതന്റെ ഭക്ഷണം മാത്രം മതി.(ഇറച്ചിയാണോ ദളിതന്റെ ഭക്ഷണം എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു.) മറ്റൊന്നും വേണ്ട.ദളിതന്റെ വീടായ മണ്ണ്കുടില്‍ വേണ്ട,(ബീഫ് ഫെസ്ടിവലിന് പകരം ഇവര്‍ ഒരു മണ്‍ കുടില്‍ വിപ്ലവം നടത്തിയിരുന്നുവെങ്കില്‍ പരിസ്ഥിതിയും രാജ്യവും എന്നേ രക്ഷപെട്ടു പോയേനെ .കോണ്‍ക്രീറ്റ് മാളങ്ങള്‍ക്ക് എതിരെയുള്ള ഒരു ശക്തമായ സമരവും ആകുമായിരുന്നു അത്.)ദളിത്‌ തനിമയുള്ള പേരുകളും വേണ്ട. രവിചന്ദ്രന്‍ ,ശരത്, സുദര്‍ശന്‍ ,മീന കന്ധസ്വമി(ഇവരൊക്കെയാണ് അറിയപ്പെടുന്ന ബീഫ് ഫെസ്ടിവല്‍ നേതാക്കള്‍) തുടങ്ങിയ പേരുകള്‍ക്ക് പകരം ചാത്തന്‍,ചോമന്‍ കറുമ്പന്‍, വെളുത്ത,തെയി, ചിരുത ,പാറു എന്നിങ്ങനെയുള്ള പേരുകള്‍ സ്വീകരിക്കാന്‍ ഇവരില്‍ എത്ര പേര്‍ തയ്യാറാകും ? പല ദളിത്‌ വിഭാഗങ്ങളും പരമ്പരാഗതമായി ചെയ്തു വന്നിരുന്ന തൊഴിലുകള്‍ ഇവര്‍ ചെയ്യുമോ? പൂര്‍ണമായും യൂറോപ്യന്‍ വസ്ത്രം ധരിച്ചു നടക്കുന്ന ഈ നവ വിപ്ലവകാരികള്‍ ഇന്ത്യയിലെ പാവപ്പെട്ട ദളിതരുടെ വസ്ത്രധാരണം സ്വീകരിക്കുമോ?എന്തിനധികം ദരിദ്രയായ,നല്ല കറുത്ത ഒരു ദളിത്‌ പെണ്ണിനെ ജീവിത പങ്കാളിയാക്കാന്‍ ഇവരില്‍ എത്ര പേര്‍ തയ്യാറാകും

ആദിവാസി പെണ്‍കുട്ടികള്‍ ക്രൂരമായി ബലാല്‍സംഘം ചെയ്യപ്പെടുന്നു.പ്രായപൂര്‍ത്തി ആകുന്നതിനു മുന്‍പ് തന്നെ അമ്മമാരാകേണ്ടി വരുന്നു .സ്ത്രീധനം കൊടുക്കാന്‍ പണമില്ലാത്തത് കൊണ്ട് മാത്രം വിവാഹം കഴിക്കാന്‍ പറ്റാത്ത ദളിത്‌ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചു വരുന്നു. ദളിത്‌ പ്രേമം പറയുന്ന 'ബീഫ് നേതാക്കള്‍ ' ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാനോ ഒരു സാമൂഹിക പരിഷ്കരണം നടത്താനോ തയ്യാറാകാത്തത് എന്തുകൊണ്ട് ? കനത്ത തുക ചിലവഴിച്ചു, ആര്‍ഭാടകരമായ ബീഫ് ഫെസ്ടിവലുകള്‍ നടത്തി ഈ 'യുനിവേഴ്സിടി ബുദ്ധി(?) ജീവികള്‍' മൂക്കുമുട്ടെ ബിരിയാണി തിന്നാല്‍ പരിഹരിക്കപ്പെടുമോ ഇവിടുത്തെ പാവപ്പെട്ട ദളിതരുടെ പ്രശ്നങ്ങള്‍ ?കമ്പ്യൂട്ടറും ഇന്റര്‍നെറ്റും പോയിട്ട് , മര്യാദക്ക് ഒരു നേരത്തെ ഭക്ഷണം പോലുമില്ലാത്ത ഇന്ത്യയിലെ സാധാരണ ദളിതര്‍ക്ക് വേണ്ടി ഇവര്‍ വിപ്ലവം നടത്തുന്നത് ഫേസ് ബുകിലൂടെയും യൂ ടൂബിലുടെയും മാത്രമാണ്.

പശുവിന്റെ മതം

ഹിന്ദുത്വതോടും സവര്‍ണ സംഘടനകളോടും ഉള്ള ഇവരുടെ പക പോക്കല്‍ കൂടിയാണ് ബീഫ് ഫെസ്ടിവല്‍.ഹിന്ദുമതം പശുവിനെ ഗോമാതാവായി കാണുന്നതുകൊണ്ട് ,പശുക്കളെയും കാളകളെയുംവെട്ടിക്കൊന്നു ഹൈന്ദവതയെ തോല്‍പ്പിക്കുക എന്നതാണ് ഇവരുടെ ലക്‌ഷ്യം. മനുഷ്യരുടെ ലോകത്ത് ,ഹിന്ദുവും മുസ്ലീമും ദളിതനും സവര്‍ണനും ഒക്കെ ഉണ്ടായിപ്പോയതിനു പാവം പശു എന്ത് പിഴച്ചു സുഹൃത്തുക്കളെ ......ആ മിണ്ടാപ്രാണിയുടെ ലോകത്ത് ഇതൊന്നുമില്ല.അതിനെ ഒരു വിഭാഗം മനുഷ്യര്‍ ആരാധിക്കുന്ന കാര്യമൊന്നും അതിനറിയില്ല.പുല്ലും വെള്ളവും മാത്രമാണ് പശുവിന്റെ ലോകത്തെ യാഥാര്‍ത്യങ്ങള്‍.പിന്നെ വെട്ടിയറക്കപ്പെടുംപോഴുള്ള പ്രാണ വേദനയും.ഈ സത്യം മനസ്സിലാക്കാതെ ഹിന്ദുത്വതോടുള്ള ശത്രുത പശുവിനോട്‌ തീര്‍ക്കുന്നത് മൃഗത്തിന്റെ ബുദ്ധി പോലും ഈ വിപ്ലവ നേതാക്കള്‍ക്ക് ഇല്ലാത്തതുകൊണ്ടുമാത്രമാണ്.ഹിന്ദുമതം പശുവിനു പകരം ആനയെ ആരാധിച്ചിരുന്നുവെങ്കില്‍,ഇവര്‍ കാട്ടിലും നാട്ടിലുമുള്ള ആനകളെ മുഴുവന്‍ വെട്ടിക്കൊന്നു ആന ഫെസ്ടിവല്‍ നടത്തിയേനെ.അയല്‍വക്കക്കാരനോടുള്ള ശത്രുത തീര്‍ക്കാന്‍ അവന്റെ വീട്ടിലെ പട്ടിയെ അറത്തു കൊന്നു കറിവച്ചു തിന്നുന്നതില്‍ പോലും ഇതിനെക്കാള്‍ യുക്തിയുണ്ട്.

ജാതി വ്യവസ്ഥ തകര്‍ക്കപ്പെടെണ്ടത് തന്നെയാണ് .പക്ഷെ അതിനു നാം സ്വീകരിക്കുന്ന സമര രീതികള്‍ യുക്തിയിലും സ്നേഹത്തിലും അധിഷ്ടിതമായിട്ടുള്ളത് ആയിരിക്കണം.ഇന്ത്യയില്‍ നടക്കുന്ന ജാതി സമരങ്ങളില്‍ നിന്ന് സഹ ജീവി സ്നേഹമുള്ളവരെ അകറ്റി നിര്‍ത്താന്‍ മാത്രമേ ബീഫ് ഫെസ്ടിവല്‍ പോലുള്ള സമര രീതികള്‍ ഉപകരിക്കു....

                                        - ദിവ്യ ദിവാകര്‍ 



3 comments:

  1. ബ്രാഹ്മണരുടെ സസ്യാഹാര വാദത്തെ പണ്ടുതന്നെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. ബ്രാഹ്മണരുടെ സസ്യാഹാര വാദത്തെ ചോദ്യം ചെയ്ത ശ്രീബുദ്ധന്‍ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി (ഡോ:അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍, വാല്യം 22):
    ‘ലൌകിക സുഖങ്ങള്‍ക്കു വേണ്ടിയുള്ള നെട്ടോട്ടം. തിന്നാനും കുടിക്കാനുമുള്ള ആര്‍ത്തി. വൃത്തി കെട്ട ജീവിതം. കലഹം മുതലായവയാണ് നികൃഷ്ടം; മാംസ ഭക്ഷണമല്ല നികൃഷ്ടം’
    ‘പരദൂഷണം, ക്രൂരത, തട്ടിപ്പ്, അഹംഭാവം, പിശുക്ക് എന്നിവയാണ് നികൃഷ്ടം. മാംസം ഭക്ഷിക്കുന്നതല്ല’
    ‘മത്സ്യ മാംസാദികള്‍ ഭക്ഷിക്കാതിരുന്നാലോ നഗ്നരായി നടന്നതു കൊണ്ടോ തല മുണ്ഡനം ചെയ്താലോ ഉച്ചിക്കുടമ വച്ചാലോ ഹോമം നടത്തിയതു കൊണ്ടോ ഭാവിയില്‍ സ്വര്‍ഗം ഉറപ്പാക്കാനൊക്കുകയില്ല. പൂജയും ആരാധനയും കൊണ്ടു സംശയാലുക്കളുടെ മനസ്സു ശുദ്ധമാവുകയില്ല’

    ReplyDelete
  2. രിമിതമായ അളവിൽ മാംസം കഴിച്ചു എന്ന് വെച്ച് ഒരു കുഴാപ്പവും ഇല്ല .അറബ് -യുറോപ് വംശജർ എല്ലാം വംശീയമായി തന്നെ മിശ്ര ഭുക്കുകൾ ആണ് .അവര്ക്ക് ഒന്നും ഒരു കുഴാപ്പം ഇല്ല .പച്ചക്കറി പോലും അമിതമായി കഴിച്ചാൽ കൊളസ്ട്രോൾ ,ഷുഖർ, എന്നിവ വരും .കലോറി കരിയിച്ചു കളയൽ ആണ് പ്രധാനം

    ReplyDelete
    Replies
    1. മിതമായ അളവിൽ മാംസം കഴിച്ചു എന്ന് വെച്ച് കഴിക്കുന്ന ആള്ക്ക് കുഴപ്പമില്ല എന്നത് ശരിയാകാം. പക്ഷെ കഴിക്കപ്പെടുന്ന ആ ജീവിക്ക് കുഴപ്പമാണ് സുഹൃത്തെ.

      Delete